കതിരൂരിൽ വീട്ടുമതിൽ തകർന്ന് വീണ് വീടിന് കേട്പാട് ; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു, 6 ലക്ഷം രൂപയുടെ നഷ്ടം.
കനത്ത മഴയിൽ കതിരൂർ പൊന്ന്യം പുല്യോടിയിൽ വീടിന് തൊട്ടുള്ള മതിൽ തകർന്നു വീണ് നാശനഷ്ടം. കിടപ്പുമുറി ഭാഗികമായി തകർന്നു.
വീട്ടു മുറ്റത്ത് നിർത്തി യിട്ട പിക്കപ്പ് വാനിനും കേടുപാടുകൾ പറ്റി.
വെള്ളിയാഴ്ച പുലർച്ചെ 5.45 ഓടെയാണ് അപകടം ഉണ്ടായത്.പൊന്ന്യം സ്രാമ്പിയിലെ പുല്ലോടി റോഡിലുള്ള കളരി മുക്കിൽ ഫാത്തിമാസിൽ, അഷ്റഫിന്റെ വീടിനാണ് നാശനഷ്ടം ഉണ്ടായത്. അഷ്റഫിന്റെ തന്നെ മതിലാണ് ഇടിഞ്ഞത്.



ഫാത്തിമാസിൻ്റെ മതിലും തൊട്ടടുത്ത് അയൽക്കാരന്റെ ഉയരത്തിലുള്ള മതിലും തകർന്ന അവശിഷ്‌ടങ്ങൾ വീട്ടുമുറ്റത്തേക്കും കിടപ്പുമുറിയുടെ ചുമരിലും വീണതോടെ കിടപ്പു മുറി ചുമരിന്റെ അടിഭാഗവും ജനലും മുറിയിലേക്ക് തള്ളി വീഴുകയായിരുന്നു. അഷ്റഫിന്റെ മകൻ ആരീഫും ഭാര്യ ഷംനയും നാലര വയസുള്ള മകൻ സഹ്റാനുമാണ് കിടപ്പുമു റിയിലുണ്ടായത്. സുബഹി നമസ്ക്കാരം കഴിഞ്ഞ് എത്തിയതിനാൽ ആരിഫും, ഭാര്യയും ഉറങ്ങിയിട്ടുണ്ടായില്ല. തകർത്തു ചെയ്യുന്ന മഴയോടൊപ്പം മുറിക്ക്പുറത്ത് നിന്ന് അസാധാരണവും പേടിപ്പെടുത്തുന്നതുമായ ശബ്ദവും കേട്ടത്തോടെ മകനെ വാരിയെടുത്ത് ആരിഫും പിറകെ ഭാര്യയും മുറിയിൽ നിന്നും പുറത്തേക്ക് ഓടി മാറി. ഇതിനകം കിടപ്പുമുറിയുടെ ചുമരിൻ്റെ അടിഭാഗവും ജനലും അകത്തേക്ക് തള്ളി വീണിരുന്നു.
തലനാരിഴക്കാണ് രക്ഷ പ്പെട്ടതെന്ന് ആരീഫ് പറഞ്ഞു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിനും കേടുപാടുകൾ സംഭവിച്ചു. ഏതാണ്ട് 6 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുകാർ അറിയിച്ചു.
Content Highlight: Compound Wall Collapses in Kathiroor During Heavy Rain, Rs 6 Lakh Loss














































